Monday, October 31, 2011

one of my short stories written 6 years back !!

 

ഓര്‍മ്മകള്‍ക്കപ്പുറത്ത്

ങ്ങനെ അവസാനം അമ്മായിയും എത്തി.കരഞ്ഞുകൊണ്ടാണ് പത്തായപ്പുരയിലേക്ക് കയറിയതുതന്നെ.ഞാനപ്പോള്‍ മേലെപറമ്പിലായിരുന്നു.ഉണ്ണിമാങ്ങകള്‍ വീഴാന്‍ തുടങ്ങിയിരിക്കുന്നു.പെറുക്കിക്കൊണ്ടു ചെന്നാല്‍ അമ്മിണിയമ്മ മുളകും ഉപ്പും ചേര്‍ത്ത് മുറിച്ചിട്ടു തരും,മീരക്കുഞ്ഞിന് എരിയാതിരിക്കന്‍ അല്പം എണ്ണയും ചേര്‍ക്കും.ഇനി അതുവേണ്ടെന്നു പറയണം.സ്റ്റേറ്റ്സില്‍ നിന്നു വന്നയുടനെ എനിക്ക് എരിവ് തീരെ പിടിക്കില്ലായിരുന്നു.ഇപ്പോള്‍ എരിവില്ലാതെ പറ്റില്ലെന്നായിരികുന്നു.കിട്ടിയ ഉണ്ണിമാങ്ങകളും പെറുക്കി പിന്നാമ്പുറത്തു ചെന്നപ്പോഴാണ് അമ്മായി വന്നത് അമ്മിണിയമ്മ പറഞ്ഞത്.

ഞാനങ്ങോട്ട് ചെല്ലുമ്പോള്‍ അമ്മയി എണ്ണിപ്പെറുക്കി കരയുന്നുണ്ടായിരുന്നു.5 ആങ്ങളമാരുണ്ടായിരുന്നിട്ടെന്താ.എന്‍റെ അച്ഛന് ഈ ഗതി വന്നല്ലോ എന്നും പറഞ്ഞ്.അമ്മായിയാണ് ഏറ്റവും ഇളയത്.എന്‍റെ അച്ഛന്‍ മൂത്തതും.അമ്മിണിയമ്മ പറഞ്ഞു.

സ്റ്റേറ്റ്സില്‍ നിന്നു വന്ന് ഒരാഴ്ച്ചക്കുള്ളില്‍ പപ്പക്കും മമ്മക്കും വിഷ്ണുവിനും മടുത്തു.അയ്യോ!ഏട്ടനെ പേരെടുത്ത് വിളിക്കന്‍ പാടില്ലെന്ന അമ്മിണിയമ്മ പറഞ്ഞത്.എന്‍റെ ഫ്രന്‍റ്സ് എല്ലാം അങ്ങനെയാണല്ലോ വിളിക്കുന്നത്!എനിക്ക് വെക്കേഷന്‍ ആയതുകൊണ്ട് ഇവിടെ നിര്‍ത്താമെന്ന് തീരുമാനിച്ച് അവര്‍ മടങ്ങി.മൂത്ത മകന്‍റെ പ്രതിനിധിയായി മകള്‍!

അവര്‍ മടങ്ങിയതിനു ശേഷം എന്നെ അപ്പൂപ്പന്‍ വിളിപ്പിച്ചു.എനിക്ക് പത്തായപുരയിലേക്ക് പോകുന്നതുതന്നെ ഇഷ്ടമില്ലായിരുന്നു.ആ കെട്ടിടം മുഴുവന്‍ കഷായത്തിന്‍റെയും മറ്റു പച്ചമരുന്നുകളുടെയും മണമാണ്.അപ്പൂപ്പന്‍റെ കട്ടിലിന്‍റെ കയ്യില്‍ തോര്‍ത്ത് മുണ്ട് ഉണ്ടാവും.അതില്‍ നിന്ന് ഒരു ലിറ്റര്‍ എണ്ണ പിഴിഞ്ഞെടുക്കാം!അപ്പൂപ്പന്‍ എന്നെ തിരിച്ചറിഞ്ഞു!അതിന് എന്നെ ആദ്യമായിട്ട് കാ‍ണുകയല്ലേ.ഞാനുണ്ടായതും വളര്‍ന്നതും സ്റ്റേറ്റ്സില്‍ അല്ലെ!അമ്മൂമ്മയുടെ പേരിട്ട പേരക്കിടാവിനെ ഇതുവരെ കാണാത്ത പേരക്കിടാവിനെ വിളിപ്പിച്ചെന്ന്!

അപ്പൂപ്പന്‍ അടുത്തു പിടിച്ചിരുത്തി,മുടിയില്‍ തഴുകി.എനിക്ക് അമ്മൂമ്മയുടെ കണ്ണുകള്‍ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു,തിളങ്ങുന്ന കണ്ണുകള്‍.അമ്മൂമ്മക്ക് നല്ല മുടിയുണ്ടായിരുന്നെന്നും പക്ഷേ,എന്‍റെ മുടി ചെമ്പനാണ്.ബ്ലോണ്ട് ആണ് ട്രെന്‍റ്,പിന്നെ തോളൊപ്പമേ ഉള്ളുതാനും.അമ്മിണിയമ്മയോട് പറഞ്ഞു,കാച്ചെണ്ണ തേച്ച് കുളിപ്പിക്കണമെന്ന്!പതുക്കെപ്പതുക്കെ ഞാന്‍ അപ്പൂപ്പനുമായും ആ വീടുമായും അടുത്തു.

ഇവിടെ എന്തെല്ലാം മണങ്ങള്‍ ആണെന്നോ!മഴ പെയ്താല്‍ മണ്ണില്‍ നിന്നും പൊങ്ങുന്ന മണം.ഓരോ മഴക്കും വ്യത്യസ്ത മണമാണ്.കൊയ്ത്തു കഴിഞ്ഞ പാടത്തിന്‍റെ മണം,ചാണകം മെഴുകിയ മുറ്റത്തിന്‍റെ മണം,തുളസിത്തറയുടെ മണം,കാളയെ പൂടുമ്പോള്‍ വയലില്‍ നിന്നും പൊങ്ങുന്ന മണം,കുളത്തിലെ വെള്ളത്തിന്‍റെ,ആമ്പലിന്‍റെ മണം,പൂവാലിപ്പശു പുല്ലു തിന്നുമ്പോഴുള്ള മണം,കേശവേട്ടന്‍ തേങ്ങയിട്ട് ക്ഷീണിച്ച് വരുമ്പോള്‍ ഉണ്ടാകുന്ന കൊതുമ്പിന്‍റെയും മറ്റും പൊടി ഒട്ടിപ്പിടിച്ചിരിക്കുന്ന ദേഹത്തിന്‍റെ വിയര്‍പ്പു മണം....എന്തിന് അമ്മിണിയമ്മക്കുപോലും ഉണ്ട് ഒരു തരം ആകര്‍ഷിക്കുന്ന മണം.

ഞാനെല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കുളത്തില്‍ കുളിക്കാന്‍ പോകും.മാവില കൊണ്ട് പല്ല് തേക്കും.താളിയിട്ട് മെഴുക്ക് കളഞ്ഞ മുടി വിടര്‍ത്തിയിട്ട് രാവിലെ അപ്പൂപ്പന്‍റെ കൂടെ പാല്‍കഞ്ഞി കുടിക്കും...അപ്പൂപ്പന്‍ ഒരല്‍പ്പം ദശമൂലാരിഷ്ടവും തരും.ഉച്ചക്ക് നല്ല ഊണും.വാഴയിലയില്‍ വേണമെന്ന് അപ്പൂപ്പന് നിര്‍ബന്ധമാണ്.നല്ല മെഴുക്കുപുരട്ടിയും,സാമ്പാറും,അവിയലും,മുളക് കൊണ്ടാട്ടവും,പപ്പടവും.അപ്പൂപ്പനാണ് ഇലയില്‍ നിന്നു പായസം കുടിക്കന്‍ പഠിപ്പിച്ചത്.അപ്പൂപ്പന്‍റെ മുറിയുടെ മണം എനിക്ക് ഇഷ്ടമായി തുടങ്ങിയിരുന്നു.പതുക്കെ അപ്പൂപ്പന്‍ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി.എനിക്ക് മലയാളം അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്നു.എന്തൊരു ബുദ്ധിമുട്ടാണ് ‘അ‘ എന്നെഴുതാന്‍!മലയാളികളെ സമ്മതിക്കണം.റിയലി മലയാളം ഈസ് ഡിഫികല്‍ട്ട്.

അപ്പൂപ്പന്‍ ഉറങ്ങുന്ന സമയം മുഴുവന്‍ ഞാന്‍ പറമ്പിലായിരിക്കും.അമ്മിണിയമ്മയുടെ മകള്‍ പാര്‍വ്വതിയുടെയും മകന്‍ ഉണ്ണിയുടെയും കൂടെ.പാര്‍വ്വതി ശിവന്‍റെ ഭാര്യയാണത്രേ!ഈ വരുന്ന ശിവരാത്രിക്ക് എന്നെ ശിവന്‍റെ അമ്പലത്തില്‍ കൊണ്ടു പോകാമെന്ന് അപ്പൂപ്പന്‍ പറഞ്ഞു.സന്ധ്യക്ക് വിളക്ക് വെക്കണമെന്നും നാമം ജപിക്കണമെന്നും അപ്പൂപ്പന്‍ പറഞ്ഞു.രാമായണവും മഹാഭാരതവും എല്ലാം പറഞ്ഞുതന്നു.

അപ്പൂപ്പന്‍ ഇന്ത്യന്‍ റെയില്‍ വേയില്‍ സ്റ്റേഷന്‍ മാസ്റ്റ്ര്‍ ആയിരുന്നത്രേ!അപ്പൂപ്പന്‍ ജോലി ചെയ്ത സ്റ്റേഷനുകളെക്കുറിച്ചും ധാരാളം പറയാറുണ്ട്.ഹിമസാഗര്‍ അപ്പൂപ്പന്‍റെ പ്രിയപ്പെട്ട ട്രെയിന്‍ ആണത്രേ!അപ്പൂപ്പന് ചെറിയ ഗ്രാമപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍ ജോലി ചെയ്യന്‍ ആയിരുന്നത്രേ ഇഷ്ടം.റെയിലുകളില്‍ നിന്നും പ്ലാറ്റ്ഫോമുകളില്‍ നിന്നും പശുക്കളെയും ആട്ടിന്‍ പറ്റത്തേയും ഓടിക്കുകയായിരുന്നത്രേ പ്രധാന പണി!

അടുത്ത ദിവസം ഏട്ടന്‍ വരുന്നു....എന്നെ കൊണ്ടുപോകാന്‍.എനിക്ക് ക്ലാസ് തുടങ്ങുന്നു...അടുത്ത മാസം മുതല്‍...ഏട്ടന്‍ ശരിക്കും ഒരു അമേരിക്കക്കാരനായിരിക്കുന്നു.ഞാന്‍ കറുത്തു എന്നു പറഞ്ഞു.ഈ കറുപ്പിനും ഒരു ഭംഗിയില്ലേ!എന്‍റെ സില്‍ക്കി ബ്ലോണ്ട് ഹെയര്‍ ഇപ്പോള്‍ നല്ലവണ്ണം കറുത്തു തഴച്ചു വളര്‍ന്നിരിക്കുന്നു.എനിക്ക് ബ്ലോണ്ട് ഹെയര്‍ ആണത്രെ നല്ലത്.ഏയ്...ഇതിനും ഒരു ഭംഗിയുണ്ട്.അപ്പൂപ്പന്‍ ഇറങ്ങാന്‍നേരം കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഒരു ഉമ്മ തന്നു.വായിക്കാന്‍ ഒരു കെട്ട് പുസ്ത്തകങ്ങളും....

ഇപ്പോള്‍ എനിക്ക് ഓരോ മാസവും അപ്പൂപ്പന്‍റെ എഴുത്ത് വരും.അതിന് തീവണ്ടിയുടെ താളമാണ്...മണ്ണിന്‍റെ ഗന്ധമാണ്.ഉണ്ണിമാങ്ങയുടെ രുചിയാണ്.അക്ഷരങ്ങള്‍ക്ക് അമ്മിണിയമ്മയുടെ ഭംഗിയുമാണ്....

അച്ഛനും,ചെറിയച്ഛന്മാരും മത്സരമാണ്...അപ്പൂപ്പനെ തങ്ങളുടെ കൂടെ കൊണ്ടു വരാന്‍...അപ്പോഴാണറിഞ്ഞത് അപ്പൂപ്പന് ഓര്‍മ്മ നഷ്ടപ്പെട്ടെന്ന്....അള്‍ഷിമേഴ്സ് ആണെന്ന്.എങ്ങോട്ടും വരാന്‍ കൂട്ടാക്കുന്നില്ലെന്ന്...

ഈ മാസവും എനിക്ക് എഴുത്ത് കിട്ടി.അപ്പൂപ്പന്‍റെ ഓര്‍മ്മകള്‍ക്കും അപ്പുറത്ത്...ഞാനുണ്ടെന്ന്...ഇനിയും ഒരുപാട് തീവണ്ടിക്കഥകള്‍ പറയാനുണ്ടെന്ന്...കൂട്ടിന് അമ്മൂമ്മയുടെ ഫോട്ടോയും കേശവേട്ടനും,അമ്മിണിയമ്മയും പൂവാലിപ്പശുവും ഇപ്പോള്‍....ഞാനും ഉണ്ടെന്ന്........

ഞാനും ഒരു മറുപടി അയച്ചു.മീരാമേനോന് യൂണിവേഴ്സിറ്റിയില്‍ നിന്നു പുരസ്കാരം ലഭിച്ചെന്നും ഞാനിപ്പോള്‍ കൂട്ടുകാര്‍ക്കിടയില്‍ ഒരു സ്റ്റാര്‍ ആണെന്നും.എന്‍റെ തീസിസ് പബ്ലിഷ് ചെയ്യാന്‍ പോകുന്നു...വിവിധ തരം ഗന്ധങ്ങള്‍,അത് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ എനിക്കാവില്ല....കാരണം അതിനിന്നും എന്‍റെ അപ്പൂപ്പന്‍റെ മണം നഷ്ടമായാലോ?!




-ഹാഷിന-


Back to TOP

1 comment:

  1. Hashina,
    I am not a good writer, but i can spot one in a crowd.. There is life in this blog, especially the malayalam one.. Write a bit more in first person and you will rock..
    ബാല്യകാല സ്മരണകള്‍ വായിച്ചതിന്‍റെ ഒരു മണം, മുത്തച്ചന്റെയും പച്ചമരുന്നിന്‍റെയും കൂടെ തന്‍റെ എഴുത്തിലെനിക്ക് കിട്ടി.. അസ്സലായി.. നിര്‍ത്താതിരിക്കുക..

    ReplyDelete